Sunday, March 19, 2017

ആ കാലം വരും - മിനിക്കഥ;

മിനിക്കഥ
ആ കാലം വരും
- - - - - - - - - - - - - -
ഗ്രാമത്തെ വരിഞ്ഞുമുറുക്കി ശ്വാസം  മുട്ടിക്കുകയാണ്  നഗരം. പൊരുതിത്തളർന്ന പെണ്ണിനെപ്പോലെ ഗ്രാമം കണ്ണുകൾ ഇറുക്കെപ്പൂട്ടി. വിജയ ഭാവത്തിൽ നഗരം ഗ്രാമത്തെ കുറച്ചു നേരത്തേക്ക് സ്വതന്ത്രമാക്കി. വരണ്ട ജലാശയങ്ങളും തരിശു വീണ വയലേലകളും ഒതുക്കിപ്പിടിച്ച് ഗ്രാമം നെടുവീർപ്പിട്ടു.
"വലിയ റോഡുകൾ. അംബരചുംബികളായ കെട്ടിടങ്ങൾ... പ്രത്യേകമായി രൂപകല്പന ചെയ്ത ഉദ്യാനങ്ങൾ .  എനിക്കു വഴങ്ങുന്നത് തന്നെ നിനക്ക് നല്ലത്..  അല്ലെങ്കിൽ വരണ്ടുണങ്ങി ആർക്കും വേണ്ടാത്ത ഇടമായി നീ മാറും. "    നഗരം അട്ടഹസിച്ചു.
ഗ്രാമം മെല്ലെ മുഖമുയർത്തി നോക്കി. പിന്നെ പറഞ്ഞു: -
" ശരിയാണ്. ഇതൊരു തിരിച്ചടിയാണ്.  പണ്ട് ഇവിടെയെല്ലാം വനമേഖല ആയിരുന്നു. ഞാൻ ഭീഷണിപ്പെടുത്തിയും നയം പറഞ്ഞും വനം മുഴുവനും കവർന്നു ഗ്രാമവത്കരിച്ചു. അന്നെനിക്ക് അറിയില്ലായിരുന്നു ഈ വിധി എനിക്കും  വരുമെന്ന് . അഹങ്കരിക്കേണ്ട നഗരമേ... ഒരു നാൾ നിന്നെ മരുഭൂമി വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്തുന്ന കാലം വരും.. കാത്തിരുന്നോ..."
ഗ്രാമം വീണ്ടും കണ്ണുകൾ പൂട്ടി ശ്വാസം അടക്കി വിധി കാത്തു കിടന്നു.

- കണക്കൂർ
 19-03-2017

3 comments:

  1. അഹങ്കരിക്കേണ്ട നഗരമേ...
    ഒരു നാൾ നിന്നെ മരുഭൂമി വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്തുന്ന കാലം വരും.. കാത്തിരുന്നോ...

    ReplyDelete
  2. ഗ്രാമത്തിന്റെ നന്മകൾ പലതും നഷ്ടമായിരിക്കുന്നു ..ഓർമ്മപ്പെടുത്തലിനു നന്ദി ആശംസകൾ

    ReplyDelete
  3. നാടുകടത്തൽ
    ഗ്രാമവാസിയായ ഒരു പെൺകുട്ടി
    നഗരഹൃദയത്തിലേക്ക്‌ നാടുകടത്തപ്പെടുന്നു
    അവളൊട്ടും തിരക്കുകൂട്ടാതെ
    നടക്കുമ്പോൾ
    ആളുകൾ അത്ഭുതപ്പെടുന്നു.
    ഇലകൊഴിച്ച്‌ മരങ്ങളും
    പടം പൊഴിച്ച്‌ പാമ്പുകളും
    പുതുമനേടുമെന്നറിയാവുന്ന അവൾ
    നഗരം തന്റെ മുഷിഞ്ഞ വസ്ത്രം മാറാൻ എന്നും മറന്നുപോകുന്നതു കാണുന്നു.
    ഒരു കാവൽക്കാരൻ അവളുടെ സഞ്ചി പരിശോധിക്കുന്നു
    അടുക്കിവച്ച വസ്ത്രങ്ങളോ
    പലനിറത്തിലുള്ള ചെരുപ്പുകളൊ
    അതിലില്ലെന്നു കണ്ട്‌ അയാളിലൊരു പുശ്ചഭാവം നിറയുന്നു
    ഈ നഗരത്തെ മുഴുവൻ
    അയാൾ കാത്തുസൂക്ഷിക്കുന്ന
    മനോഭാവം കണ്ട്‌ പെൺകുട്ടി ചിരിക്കുന്നു
    അവളുടെ സാവധാനതകൊണ്ട്‌
    തന്റെ തിരക്കിൽ അവളെ അലിയിച്ചെടുക്കാൻ നഗരത്തിനാവുന്നതേയില്ല
    നഗരം അതിന്റെ മതിലുകൾക്കപ്പുറമൊരു കാടതിർത്തിയായ ഗ്രാമത്തിലേക്ക്‌
    അവളെ പുറന്തള്ളുന്നു
    അവൾ തുന്നി നൽകിയ നിറങ്ങളിൽ
    കാടും കടലും കനത്തു നിൽക്കുന്നതായി കാണുന്ന
    നഗരവാസികൾ
    അവളെ തിരഞ്ഞ്‌ നഗരത്തിനു പുറത്തേക്കു പോകുന്നു
    ഇപ്പോൾ നഗരം ആളുകളുടെ
    ഹൃദയപരിസരങ്ങളിൽ നിന്ന്
    നാടുകടത്തപ്പെടുന്നു.

    ReplyDelete