Wednesday, December 31, 2014

ഉറച്ച ചില തീരുമാനങ്ങള്‍ (മിനിക്കഥ )

"കേതന്‍   ഒറ്റയ്ക്കല്ലേ  വന്നത് ..  എന്‍റെകൂടെ  വരൂ. റയില്‍വേ  സ്റ്റേഷനില്‍  ഡ്രോപ്പ്  ചെയ്യാം " സുഹൃത്തിന്‍റെ  വിവാഹപ്പാര്‍ട്ടി  കഴിഞ്ഞിറങ്ങവെ,  സോം  കേതനെ  വിളിച്ചു.  കേതന്‍ ഒഴിഞ്ഞുമാറി എങ്കിലും സോം നിര്‍ബന്ധിച്ചു. 

പാര്‍ക്കിങ്ങില്‍  എത്തിയപ്പോള്‍  "നീ  മദ്യപിച്ചിട്ടില്ലല്ലോ "  എന്നു പറഞ്ഞ് അയാള്‍  കേതനുനേരേ  ചാവി  നീട്ടി.  കേതന്‍  തല കുനിച്ചു. 
"ഓ... നിനക്ക്  വണ്ടി ഓടിക്കാന്‍  അറിയില്ലേ ?" സോം അതിശയത്തോടെ  ചാവി  നീട്ടിയ കൈ  പിന്‍ വലിച്ചു . 

ചുവപ്പ് നിറമുള്ള  പുതിയ മോഡല്‍  കാറാണ്. എല്ലാ ആധുനിക സൗകര്യങ്ങളും  ഉള്ളത്. അത് അതിവേഗത്തില്‍ അവരുമായി  പാഞ്ഞു. 
"എനിക്ക്  ഡ്രൈവിംഗ്  ഹരമാണ്. എത്ര നേരം വേണമെങ്കിലും  ഓടിക്കും. മടുക്കില്ല. " സോം  ഡ്രൈവിംഗ്  മഹത്വങ്ങള്‍  വിളമ്പിക്കൊണ്ടിരുന്നു. വണ്ടിയുടെ പാച്ചില്‍  കണ്ടപ്പോള്‍  അത് ശരിയെന്ന്  കേതനും തോന്നി. 

താന്‍ എന്താ വണ്ടി ഓടിക്കുവാന്‍  പഠിക്കാത്തത്  എന്നത്  സോം ചോദിക്കരുതേ  എന്ന് കേതന്‍  പ്രാര്‍ഥിച്ചു.  പക്ഷെ  കാര്യമുണ്ടായില്ല.
" അത്... അത്... " കേതന്‍  വിക്കി . 
ഭാഗ്യം. സോം തന്നെ  വിഷയം മാറ്റി. അയാള്‍  മറ്റ് ചില വിഷയങ്ങളില്‍ വാചാലനായി. 

മുറിവേറ്റ  ഹൃദയം  കൈക്കൊള്ളുന്ന  തീരുമാനങ്ങള്‍ക്ക് നല്ല ഉറപ്പുണ്ടാവുമല്ലോ ? അതല്ലേ  പുതുപുത്തന്‍ കാറും  മുന്തിയ ബ്രാണ്ടും  അയാളെ പ്രലോഭിപ്പിക്കാത്തത്. 
കേതന്‍ നിരത്തിലൂടെ  ചീറിപ്പായുന്ന  വാഹനങ്ങളെ  നെടുവീര്‍പ്പോടെ  നോക്കി.  ചില ഓര്‍മ്മകളില്‍  അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.